ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടിലും, തിങ്കളാഴ്ചത്തെ സൻസദ് ചലോ മാർച്ചിനിടെ വിദ്യാർഥികൾക്കും യുവാക്കൾക്കുമെതിരേ പോലീസ് നടത്തിയ ലാത്തി ചാർജിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ പാർലമെന്റ് സമ്മേളനത്തിന്റെ മൂന്നാം ദിനവും സ്തംഭിച്ചു.
രാവിലെ 11ന് സഭാ നടപടികൾ ആരംഭിച്ചപ്പോൾ കെ.സി. വേണുഗോപാൽ എംപി നീറ്റ് ചോദ്യപേപ്പർ ചോർച്ചയും വിദ്യാർഥികൾക്കെതിരേയുള്ള അതിക്രമവും ഉൾപ്പെടെയുള്ള വിഷയം സഭയിൽ ഉന്നയിച്ചു.
നീറ്റ് ക്രമക്കേട് സംബന്ധിച്ച വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രതിപക്ഷത്തെ അറിയിച്ചെങ്കിലും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നും ചട്ടപ്രകാരമുള്ള അടിയന്തരചർച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തതോടെ സഭ സ്തംഭിച്ചു. നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തിൽ ലോക്സഭയിൽ സംസാരിക്കാൻ സർക്കാരിനും കോൺഗ്രസിനും അവസരം നൽകിയപ്പോൾ, തന്റെ പാർട്ടിക്ക് സംസാരിക്കാൻ അനുമതി നിഷേധിച്ചതായി ചൂണ്ടിക്കാട്ടി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് സ്പീക്കർക്കെതിരേ രംഗത്തു വന്നു. തുടർന്ന് ലോക്സഭയിൽ സംസാരിച്ച അഖിലേഷ് പരീക്ഷ ക്രമക്കേട് കോൺഗ്രസിന്റെയോ സമാജ്വാദി പാർട്ടിയുടെയോ ബിജെപിയുടെയോ മാത്രം വിഷയമല്ല, മറിച്ച് രാജ്യത്തെ യുവാക്കളുടെയും വിദ്യാർഥികളുടെയും ഭാവിയെ ബാധിക്കുന്ന പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി.
പാർലമെന്റ് മാർച്ചിനിടെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരേ കടുത്ത പോലീസ് നടപടിയുണ്ടായെന്നും, വിദ്യാർഥികളെ മർദിക്കുകയും അവരുടെ കൈകൾ ഒടിക്കുകയും വനിതാ പ്രതിഷേധക്കാരുടെ വസ്ത്രങ്ങൾ കീറുകയും ചെയ്തതായും അഖിലേഷ് ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്താത്തതിനെയും അഖിലേഷ് ചോദ്യം ചെയ്തു. സഭയ്ക്കു പുറത്ത് സംസാരിക്കാമെങ്കിൽ, എന്തുകൊണ്ട് പാർലമെന്റിനുള്ളിൽ സംസാരിച്ചുകൂടാ എന്നും അദ്ദേഹം ചോദിച്ചു. തുടർന്ന് പ്രതിഷധം കടുത്തതോടെ സ്പീക്കർ സഭ പിരിച്ചു വിടുകയായിരുന്നു. ഇന്നലെ രണ്ട് തവണ ചേർന്നെങ്കിലും സഭാനടപടികൾ പ്രതിഷേധത്തിൽ മുങ്ങി. കോൺഗ്രസ്, സമാജ്വാദി പാർട്ടി എംപിമാർ കറുത്ത വസ്ത്രം ധരിച്ചാണ് ഇന്നലെ പാർലമെന്റിലെത്തിയത്.
രാവിലെ പത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റിലെ ഓഫീസിൽ യോഗം ചേർന്ന പ്രതിപക്ഷ നേതാക്കൾ സഭാ നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് പാർലമെന്റ് കവാടത്തിൽ കേന്ദ്രസർക്കാരിനെതിരേ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.
പ്രതിപക്ഷത്തിന്റെ നിരന്തര ബഹളവും സഭാ നടപടികൾ തടസപ്പെടുത്തുന്ന സമീപനവും ജനാധിപത്യത്തിനും പാർലമെന്റിന്റെ അന്തസിനും നിരക്കാത്തതാണെന്ന് രാജ്യസഭാ നേതാവ് ജെ.പി. നഡ്ഡ വിമർശിച്ചു.